യോഗാസനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശവാസനം. മറ്റ് യോഗാസനങ്ങള്‍ക്കൊടുവില്‍ ശരീരത്തിന് വിശ്രമം നല്‍കാനാണ് ശവാസനം ചെയ്യുന്നത്. എന്നാല്‍, ശവാസനം ചെയ്യുന്നവരെ കണ്ട്, അവ ശരിക്കും ശവങ്ങളാണെന്ന് തെറ്റിദ്ധരിച്ചാലോ? സംഭവമറിഞ്ഞ് യാഥാര്‍ത്ഥ്യമറിയാന്‍ പോലീസ് എത്തിയാലോ? കേള്‍ക്കുമ്പോള്‍ കൗതുകകരമായി തോന്നുന്ന സംഭവം നടന്നത് ഇന്ത്യയിലല്ല, യു.കെയിലാണ്.
2024 സെപ്റ്റംബറിലാണ് കൗതുകമുണര്‍ത്തുന്ന സംഭവം അരങ്ങേറിയത്. പതിവുപോലെ ലിങ്കണ്‍ഷെയറിലുള്ള സീസ്‌കേപ് കഫേയില്‍ യോഗാപരിശീലനത്തിന് നേതൃത്വം നല്‍കുകയായിരുന്നു 22-കാരിയായ മില്ലി ലോസ്. യോഗ അഭ്യസിക്കുന്നതിനായി ഏഴ് വിദ്യാര്‍ഥികളാണ് അന്ന് ക്ലാസിനുണ്ടായിരുന്നത്. ക്ലാസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ശവാസനം ചെയ്യാന്‍ ആരംഭിച്ചു.
കണ്ണുകളടച്ച് കിടക്കുന്ന വിദ്യാര്‍ഥികളുടെ ഇടയിലൂടെ മില്ലി നടന്നുനീങ്ങി. നേരിയ വെളിച്ചം മാത്രമാണ് മുറിയിലുണ്ടായിരുന്നത്. അപ്പോഴാണ് നായകളുമായി എത്തിയ ദമ്പതിമാര്‍ ജനല്‍പാളികള്‍ക്കിടയിലൂടെ അകത്തേക്ക് നോക്കുന്നത് മില്ലിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. സെക്കന്‍ഡുകള്‍ കൊണ്ട് ദമ്പതിമാര്‍ പ്രദേശം വിടുകയും ചെയ്തു. എന്താണ് ശരിക്ക് നടന്നതെന്നോ ദമ്പതിമാര്‍ എന്തിനാണ് അകത്തേക്ക് നോക്കിയതെന്നോ മില്ലിക്ക് ആ സമയം മനസിലായില്ല. ഇവിടെയാണ് കഥയില്‍ ട്വിസ്റ്റുണ്ടാവുന്നത്.
കെട്ടിടത്തിനുള്ളില്‍ ‘ചലനമറ്റ നിലയിൽ’ കിടക്കുന്നത് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണെന്നാണ് ദമ്പതിമാര്‍ കരുതിയത്. അവര്‍ ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പ്രദേശത്ത് ഒരു കൂട്ടക്കൊലപാതകം നടന്നതായാണ് ദമ്പതിമാര്‍ അധികൃതരോട് വിശദീകരിച്ചത്. വിദ്യാര്‍ഥികള്‍ക്കിടയിലൂടെ മില്ലി നടന്നുനീങ്ങിയത് ദുര്‍മന്ത്രവാദം പോലുള്ള ഏതോ ആചാരത്തിന്റെ ഭാഗമായിട്ടാണെന്നും പോലീസിനോട് ദമ്പതിമാര്‍ പറഞ്ഞു.
ഉടന്‍ പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് വ്യായാമത്തിന്റെ ഭാഗമായുള്ള ക്ലാസ് കണ്ട് ദമ്പതിമാര്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്ന് മനസിലാക്കിയത്. പോലീസിന്റെ അടിയന്തരമായുളള ഇടപെടലില്‍ മില്ലി അമ്പരന്നുപോയി. ഭയപ്പെട്ടതിനാലാകാം ദമ്പതിമാര്‍ പോലീസിനെ വിളിച്ചതെന്ന് അവർ പ്രതികരിച്ചു. സീസ്‌കേപ് കഫേ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സംഭവത്തേപ്പറ്റിയുള്ള വിശദീകരണം നല്‍കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ സാധാരണയായി യോഗ ക്ലാസിനായി കെട്ടിടം വിട്ടുനല്‍കാറുണ്ടെന്നും നടന്ന സംഭവം വ്യായാമത്തിന്റെ ഭാഗമാണെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ വിശദീകരിച്ചു.




