Lifestyle

ബോട്‌സ്വാനയില്‍ പടുകൂറ്റന്‍ വജ്രം കണ്ടെത്തി ; 120 വര്‍ഷത്തിനിടയില്‍ കണ്ടെത്തിയ ഏറ്റവും വലുത്

എക്സ്റേ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബോട്സ്വാനയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി. 2,492 കാരറ്റ് വജ്രക്കല്ലാണ് കണ്ടെത്തിയത്. ലോകപ്രശസ്തമായ കള്ളിനന്‍ ഡയമണ്ട് കണ്ടെത്തിയതിന് ശേഷം കഴിഞ്ഞ 120 വര്‍ഷത്തിനിടെ കണ്ട ഏറ്റവും വലിയ വജ്രമാണ് കനേഡിയന്‍ ഖനന സ്ഥാപനമായ ലൂക്കാറ കണ്ടെത്തിയത്.

3,106 കാരറ്റ് വരുന്ന ലോകത്തെ ഏറ്റവും വലിയ വജ്രക്കല്ല് 1905-ല്‍ അയല്‍രാജ്യമായ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് കണ്ടെത്തി. ഒമ്പത് വ്യത്യസ്ത കല്ലുകളായി മുറിച്ചെടുത്തു, അവയില്‍ പലതും ഇപ്പോള്‍ ബ്രിട്ടീഷ് കിരീടാഭരണങ്ങളുടെ ഭാഗമാണ്. 2017 ല്‍ ആദ്യമായി ഇന്‍സ്റ്റാള്‍ ചെയ്ത എക്‌സ്-റേ ട്രാന്‍സ്മിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് രത്‌നം വീണ്ടെടുത്തത്. വലിയ, ഉയര്‍ന്ന മൂല്യമുള്ള വജ്രങ്ങള്‍ തിരിച്ചറിയാനും സംരക്ഷിക്കാനും, അവയെ തകര്‍ക്കാതെ നിലത്തു നിന്ന് വേര്‍തിരിച്ചെടുക്കാനും രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.

ബോട്‌സ്വാനയുടെ തലസ്ഥാനമായ ഗാബോറോണില്‍ നിന്ന് ഏകദേശം 300 മൈല്‍ വടക്ക് സ്ഥിതി ചെയ്യുന്ന കരോവ് ഖനിയില്‍ നിന്നാണ് കല്ല് കണ്ടെത്തിയത്. 1,758 കാരറ്റ് സെവെലോ, 1,109 കാരറ്റ് ലെസെഡി ലാ റോണ എന്നിങ്ങനെ സമീപ വര്‍ഷങ്ങളില്‍ ഖനിയില്‍ നിന്ന് മറ്റ് രണ്ട് കൂറ്റന്‍ വജ്രങ്ങളും കണ്ടെത്തി. ലോകത്തിലെ ഏറ്റവും വലിയ വജ്ര നിര്‍മ്മാതാക്കളില്‍ ഒന്നാണ് ബോട്‌സ്വാന. അത് അതിന്റെ പ്രധാന വരുമാന സ്രോതസ്സാണ്. പ്രസിഡന്റ് മോക്വീറ്റ്സി മസിസി വ്യാഴാഴ്ച കൂറ്റന്‍ കല്ല് കാണാനെത്തിയിരുന്നു.

ലൂക്കാറയുടെ ഏറ്റവും പുതിയ വജ്രത്തിന് എന്ത് പേര് നല്‍കുമെന്ന് അറിയില്ല. ഡയമണ്ട് സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡക്സ് പ്രകാരം നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിലേക്ക് വജ്ര വില്‍പ്പനയില്‍ മന്ദതയുണ്ടാകുന്നതിനിടയിലാണ് ഈ കണ്ടെത്തല്‍. പാന്‍ഡെമിക് സമയത്ത് നടന്നത് മെച്ചപ്പെട്ട വ്യാപാരമായിരുന്നു. യാത്രയ്ക്കും വിനോദത്തിനും ചെലവഴിക്കാന്‍ കഴിയാത്ത പണം സമ്പന്നരായ പല ഉപഭോക്താക്കളും പകരം നിക്ഷേപിച്ചത് ആഡംബര വസ്തുക്കളില്‍ ആയിരുന്നു. സിന്തറ്റിക് കല്ലുകളുടെ വര്‍ദ്ധനവായിരുന്നു ഈ കാലയളവില്‍ കൂടുതലുണ്ടായത്.