ഇറാനില്‍ വിഖ്യാത ചലച്ചിത്രകാരന്‍ ദാരിയുഷ് മെഹര്‍ജൂയിയും ഭാര്യയും ടെഹ്‌റാനിലെ വീട്ടില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഞായറാഴ്ച രാവിലെ സ്വന്തം മകളാണ് മാതാപിതാക്കളുടെ മൃതദേഹം കണ്ടെത്തിയത്്. മെഹര്‍ജുയി തന്റെ മകള്‍ മോനയ്ക്ക് പ്രാദേശിക സമയം ഏകദേശം രാത്രി 9 മണിക്ക് ടെഹ്റാന്റെ പടിഞ്ഞാറ് കരാജിലുള്ള അവരുടെ വീട്ടില്‍ അത്താഴത്തിന് ക്ഷണിച്ചുകൊണ്ട് ഒരു മൊബൈല്‍ സന്ദേശം അയച്ചു. എന്നാല്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞ് അവിടെ എത്തിയ മകള്‍ കണ്ടത് കഴുത്തില്‍ മാരകമായ മുറിവുകളോടെ മരിച്ച മാതാപിതാക്കളുടെ മൃതദേഹങ്ങളായിരുന്നു.
സിനിമാ നിര്‍മ്മാതാവിനെതിരെ ചില ഓണ്‍ലൈന്‍ ഭീഷണികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകം കേരളത്തിലെ സിനിമാ പ്രേമികളെയും ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 2015-ലെ പതിപ്പില്‍ ഡെലിഗേറ്റുകളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരനമായിരുന്നു ദാരിയുഷ് മെഹര്‍ജുയി. ചലച്ചിത്രമേളയില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇറാനിലെ നവസിനിമകളുടെ തമ്പുരാനാണ് മെഹര്‍ജുയി.
1939ല്‍ ടെഹ്റാനില്‍ ജനിച്ച മെഹര്‍ജുയി അമേരിക്കയില്‍ തത്ത്വചിന്ത പഠിച്ചു. പിന്നീട് ഒരു സാഹിത്യ മാസിക പുറത്തിറക്കുകയും ജെയിംസ് ബോണ്ട് സീരീസിന്റെ പാരഡിയായ ഡയമണ്ട് 33 എന്ന തന്റെ ആദ്യ സിനിമ 1967-ല്‍ പുറത്തിറക്കുകയും ചെയ്തു. 83-കാരനായ അദ്ദേഹം ഇറാനിയന്‍ സിനിമയിലെ പുതിയ തരംഗവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നയാളാണ്. 1969-ല്‍ അദ്ദേഹത്തിന്റെ ‘ദ കൗ’ എന്ന സിനിമ ചെയ്തു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ വിടുന്നതിന് മുമ്പ് അദ്ദേഹം മിസ്റ്റര്‍ ഗള്ളിബിള്‍, ദ സൈക്കിള്‍ എന്നിവയുള്‍പ്പെടെയുള്ള മികച്ച ചിത്രങ്ങളുടെ ഒരു നിര സംവിധാനം ചെയ്തു.
1980 നും 1985 നും ഇടയില്‍ അദ്ദേഹം ഫ്രാന്‍സില്‍ താമസിച്ചു, അവിടെ അദ്ദേഹം ജേര്‍ണി ടു ദ ലാന്‍ഡ് ഓഫ് റിംബോഡ് എന്ന ഡോക്യുമെന്ററിയില്‍ പ്രവര്‍ത്തിച്ചു. ഇറാനിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം 1987-ല്‍ ദി ടെനന്റ്‌സ് എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസ് വിജയം നേടി. 1990-ല്‍, സോണി, തോഷിബ എന്നീ ടെക്നോളജി കമ്പനികളാല്‍ കീഴടക്കിയ ഇറാനില്‍ വിവാഹമോചനവും മാനസിക ഉത്കണ്ഠയും മൂലം പീഡിപ്പിക്കപ്പെടുന്ന ഒരു ബുദ്ധിജീവിയുടെ ജീവിതത്തില്‍ 24 മണിക്കൂര്‍ കാണിക്കുന്ന ഒരു ഡാര്‍ക്ക് കോമഡി ഹാമൗണ്‍ അദ്ദേഹം സംവിധാനം ചെയ്തു.
1990കളിലെ അദ്ദേഹത്തിന്റെ കരിയറില്‍ ലീലയും സാറയും ഉള്‍പ്പെടെയുള്ള സ്ത്രീപക്ഷ സിനിമകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കപ്പെട്ടു. കടുത്ത ഇസ്‌ളാമിക നിയമമുള്ള ഇറാനില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ഭര്‍ത്താവിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു വന്ധ്യയായ സ്ത്രീയെക്കുറിച്ചുള്ള മെലോഡ്രാമയായിരുന്നു ലീല. ഇറാനിയന്‍ ഗ്രാമവാസിയായ ഹസ്സന്‍ തന്റെ പശുവിനോട് കാണിക്കുന്ന അസാധാരണവും ചില സമയങ്ങളില്‍ ഭ്രാന്തവുമായ പ്രണയത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.
അതിന്റെ തിരോധാനം അവനെ ഒരു ഭ്രാന്തന്റെ അവസ്ഥയിലേക്ക് തള്ളിവിടുന്നു, അവന്‍ പശുവിനെപ്പോലെ പെരുമാറുന്നു, ഇടയ്ക്കിടെ മൂളുന്നു, പുല്ലു തിന്നുന്നു. ഷാ സര്‍ക്കാര്‍ സിനിമ കുറ്റകരമാണെന്ന് കണ്ടെത്തി അത് നിരോധിച്ചു, എന്നാല്‍ ഇസ്ലാമിക വിപ്ലവത്തിന് ശേഷം അയത്തുള്ള ഖൊമേനി അതിശയകരമാം വിധം ചിത്രം ശ്രദ്ധേയമായി കാണുകയും പുതിയ പ്രിന്റുകള്‍ കമ്മീഷന്‍ ചെയ്യുകയും ചെയ്തു.
അദ്ദേഹത്തിന്റെ അനേകം സിനിമകളാണ് സെന്‍സര്‍ഷിപ്പിന് വിധേയമാകേണ്ടിവന്നിട്ടുള്ളത്. പിന്നീട് ഡോക്യുമെന്ററി നിര്‍മ്മാണത്തിലേക്ക് തിരിച്ചപ്പോള്‍ രക്തദാന മാഫിയയെക്കുറിച്ചുള്ള ഒരു ക്ലാസ്സിക് സൃഷ്ടി ഉള്‍പ്പെടെ മികച്ച അനേകം ഡോക്യുമെന്ററികള്‍ ചെയ്തു. ജെ.ഡി. സലിംഗര്‍ ഉള്‍പ്പെടെയുള്ള നിരവധി എഴുത്തുകാരുടെ കൃതികളുടെ സ്‌ക്രീന്‍ അഡാപ്‌റ്റേഷനുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ തങ്ങള്‍ ചില ഭീഷണിപ്പെടുത്തിയെന്നും അവരുടെ വീട് മോഷണം പോയെന്നും പറഞ്ഞു.