Featured Oddly News

‘സൂപ്പര്‍ വംശം’ സൃഷ്‌ടിക്കാന്‍ സ്‌ത്രീകളില്‍ സ്വന്തം ബീജം നിക്ഷേപിച്ചു കുട്ടികളെ ജനിപ്പിക്കുക- എപ്‌സ്‌റ്റീന്റെ ജനിതക പ്ലാനിങ്

വാഷിങ്‌ടണ്‍: ലൈംഗിക കുറ്റകൃത്യക്കേസില്‍ വിചാരണനേരിടുന്നതിനിടെ ജയില്‍ മരിച്ച ജെഫ്രി എപ്‌സ്‌റ്റീന്‍ മനുഷ്യരുടെ ‘സൂപ്പര്‍ വംശം’ സൃഷ്‌ടിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌.

സമ്പത്തും സാമൂഹിക സ്വാധീനവും ഉപയോഗിച്ച്‌ സ്വന്തം ഡി.എന്‍.എ. വ്യാപിപ്പിച്ച്‌ ‘സൂപ്പര്‍ വംശം’ രൂപപ്പെടുത്താനായിരുന്നു നീക്കമെന്നു ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. വിചാരണ നേരിടുന്നതിനിടെ 2019-ല്‍ ന്യൂയോര്‍ക്ക്‌ ജയിലില്‍വച്ച്‌ ദുരൂഹ സാഹചര്യത്തിലാണ്‌ കോടീശ്വരനായ എപ്‌സ്‌റ്റീന്‍ മരിച്ചത്‌.

ന്യൂ മെക്‌സിക്കോയിലെ തന്റെ കേന്ദ്രത്തില്‍ നിരവധി സ്‌ത്രീകളെ ഗര്‍ഭം ധരിപ്പിക്കാനാണു എപ്‌സ്‌റ്റീന്‍ ആലോചിച്ചിരുന്നത്‌. സ്‌ത്രീകളില്‍ സ്വന്തം ബീജം നിക്ഷേപിച്ചു കുട്ടികളെ ജനിപ്പിക്കുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ ഇതു നടപ്പാക്കിയതായി തെളിവില്ല. മനുഷ്യന്റെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ ജനിതക എന്‍ജിനിയറിങ്‌, കൃത്രിമബുദ്ധി തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക എന്ന ചിന്തയില്‍നിന്നാണു ‘സൂപ്പര്‍ വംശം’ എന്ന ആശയം എപ്‌സ്‌റ്റീന്‍ സ്വീകരിച്ചത്‌.

രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ എപ്‌സ്‌റ്റീന്‍ ശ്രമിച്ചിരുന്നു. ‘സോറോ റാഞ്ച്‌’ എന്നറിയപ്പെടുന്ന 33,000 ചതുരശ്ര അടി വിസ്‌തൃതിയുള്ള ന്യൂമെക്‌സിക്കോയിലെ സ്‌ഥലം ഇതിനായി ഉപയോഗിക്കാനായിരുന്നു തീരുമാനം. എന്നാല്‍, യാഥാര്‍ഥ്യബോധമില്ലാത്ത പദ്ധതിയെന്നായിരുന്നു ബിസിനസ്‌, രാഷ്‌ട്രീയ മേഖലയിലെ എപ്‌സ്‌റ്റീന്റെ സുഹൃത്തുക്കളുടെ വിലയിരുത്തല്‍.

അതേസമയം, എപ്‌സ്‌റ്റീന്‌ കുട്ടികളുള്ളതായി സ്‌ഥിരീകരണമില്ല. വില്‍പത്രത്തിലും ഇതേക്കുറിച്ചു പരാമര്‍ശമില്ല. ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനിക്ക്‌ എപ്‌സ്‌റ്റീന്‍ യുവതികളെ വാഗ്‌ദാനം ചെയ്‌തുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *