കര്‍ണാടകയില്‍ 52 ഹോട്ടലുകളില്‍ ഇഡ്ഢലി തയ്യാറാക്കാനായി പോളിത്തീന്‍ ഷീറ്റ് ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തി. പോളീത്തിന്റെ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും കാന്‍സറിന് വരെ കാരണമാകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മാനദണ്ഡ ലംഘനത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. മുമ്പ് പരുത്തി വസ്ത്രങ്ങളായിരുന്നു ഇഡ്ഢലി ആവിയില്‍ വേവിക്കാനായി ഉപയോഗിച്ചിരുന്നത്.
എങ്കിലും ചില ഹോട്ടലുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് പിന്നാലെ പരിശോധന നടത്തിയതെന്നും റാവു പറഞ്ഞു. പരിശോധന നടത്തിയ 251 ഹോട്ടലുകളില്‍ 52 ഇടത്തും ഇങ്ങനെ പോളിത്തീന്‍ ഷീറ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തിയട്ടുണ്ട്.
നിയമലംഘകര്‍ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഭക്ഷണം തയ്യാറാക്കാനുള്ള പ്ലാസ്റ്റികിന്റെ ഉപയോഗം കര്‍ശനമായി തടയുമെന്നും റാവു ഉറപ്പാക്കി. ഇത്തരത്തിലുള്ള ശീലം ആരെങ്കിലും തുടര്‍ന്നാല്‍ പൊതുജനങ്ങള്‍ അധികാരികളെ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചട്ടുണ്ട്.
ആരോഗ്യപ്രശ്ങ്ങള്‍ കണക്കിലെടുത്ത് ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇഡ്ഢലി തയ്യാറാക്കാനായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് നിരോധിക്കാനായി കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 2 ദിവസത്തിനകം നിരോധനം സംബന്ധിച്ച ഔദ്യോഗിക സർക്കുലര്‍ പുറത്തിറക്കിയട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.