കേരളത്തിലെ പ്രഥമ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തകയായ ഹെയ്‌ദി സാദിയയും ട്രാൻസ്മെൻ അഥർവ് മോഹനും തമ്മിലുള്ള വിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും രണ്ട് വർഷത്തിന് ശേഷം അവർ വേർപിരിയുകയായിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം താൻ നേരിടേണ്ടി വന്ന അപ്രതീക്ഷിതമായ ചില അനുഭവങ്ങളെക്കുറിച്ച് ഹെയ്‌ദി പങ്കുവെച്ച വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്വന്തം സ്വകാര്യതയിലേക്ക് മറ്റുള്ളവർ എത്തിനോക്കാൻ ശ്രമിച്ചതിനെക്കുറിച്ചുള്ള അവരുടെ തുറന്നുപറച്ചിൽ വലിയ ഗൗരവത്തോടെയാണ് സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്.
ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷത്തോളം ആന്റിയുടെ വീട്ടിൽ താമസിച്ച സമയത്ത് അവിടെയുള്ള സ്ത്രീകൾക്ക് തന്റെ ശരീരത്തെക്കുറിച്ച് അറിയാൻ വലിയ ആകാംക്ഷയായിരുന്നുവെന്ന് ഹെയ്‌ദി പറയുന്നു. മുത്തശ്ശി മുതൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ഇതിൽ ഉൾപ്പെട്ടിരുന്നു. താൻ കുളിക്കാൻ പോകുമ്പോൾ അവർ പിന്നാലെ വരികയും ശസ്ത്രക്രിയ നടന്ന ഭാഗം കാണിച്ചുതരാൻ ആവശ്യപ്പെടുകയും ചെയ്തത് ഏറെ പ്രയാസകരമായ അനുഭവമായിരുന്നുവെന്ന് ഹെയ്‌ദി വ്യക്തമാക്കുന്നു.
“നമ്മുടേത് പോലെ തന്നെയാണ് ഇതും, ഇത് എങ്ങനെയാണ് ഇത്ര കൃത്യമായി ചെയ്തത്” എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി അവർ തന്നെ വളഞ്ഞുവെന്ന് ഹെയ്‌ദി ഓർക്കുന്നു. ശാസ്ത്രക്രിയയിലൂടെ മാറ്റം വരുത്തിയ ശരീരം നേരിട്ട് കാണാനുള്ള അവരുടെ താൽപ്പര്യം വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കിയതെന്നും താരം കൂട്ടിച്ചേർക്കുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സ്വകാര്യതയെ സമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിലേക്കാണ് ഹെയ്‌ദിയുടെ ഈ വാക്കുകൾ വിരൽ ചൂണ്ടുന്നത്.




