Crime

‘അവര്‍ അവളുടെ മാറിടം ചെത്തിയെടുത്തു; ലൈംഗികമായി ഉപയോഗിച്ചു കൊണ്ട് തലയില്‍ വെടിവെച്ചു’ ഹമാസിന്റെ ആക്രമണത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍

ന്യൂഡല്‍ഹി: ഇസ്രായേലിന് മേല്‍ ഹമാസ് ആക്രമണം നടത്തിയിട്ട് മാസം രണ്ടു കഴിഞ്ഞു. ഇപ്പോഴും റോക്കറ്റ് ആക്രമണവും വീടുകള്‍ തകര്‍ക്കുന്നതും ബോംബിംഗും സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണവുമൊന്നും അവസാനിച്ചിട്ടില്ല. ഇതിനിടയില്‍ ഹമാസിനെതിരേ രൂക്ഷ ആരോപണമാണ് ഇസ്രായേല്‍ നടത്തുന്നത്. ഒക്‌ടോബര്‍ 7 ലെ ആക്രമണത്തില്‍ കൂട്ട ബലാത്സംഗവും പീഡനവും ലൈംഗികാവയവങ്ങള്‍ ഛേദിക്കല്‍ പോലെയുള്ള കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും വ്യാപകമായി നടന്നതായി ആരോപിക്കുന്നു. ആക്രമണത്തിന്റെ ദൃക്‌സാക്ഷികളും മെഡിക്കല്‍ വിദഗ്ദ്ധരും പറയുന്നത് അനുസരിച്ച് കൊലപാതകത്തിന് മുമ്പായി ഹമാസ് പിടിച്ചുകൊണ്ടുപോയ സ്ത്രീകളെ വ്യാപകമായി ബലാത്സംഗങ്ങളും ലൈംഗിക ക്രൂരതകള്‍ക്കും ഇരയാക്കിയെന്നാണ്.

കൊല്ലപ്പെട്ടവരുടെ മൃതദേഹം തിരിച്ചറിയുന്നതിനും ഏറ്റുവാങ്ങുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ അനേകരാണ് ഏര്‍പ്പെട്ടത്. ലൈംഗിക പീഡനത്തിന്റെ അടയാളങ്ങള്‍ മൃതദേഹങ്ങളില്‍ ഉണ്ടായിരുന്നതായും ഇരകളില്‍ കുട്ടികളും കൗമാരക്കാരും പെന്‍ഷന്‍കാരും വരെയുണ്ടായിരുന്നതായും ഇവര്‍ പറയുന്നു. നോവ മ്യുസിക് ഫെസ്റ്റിവലിലെ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ഇസ്രായേലി പോലീസിനോടും മാധ്യമപ്രവര്‍ത്തകരോടും കൂട്ടബലാത്സംഗത്തിന്റെ വിശദാംശങ്ങള്‍ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു.

ഒരു സ്ത്രീയെ മാറിമാറി ബലാത്സംഗത്തിന് ഇരയാക്കിയ അക്രമികള്‍ തലയില്‍വെടിവെച്ചു കഴിഞ്ഞിട്ടും ബലാത്സംഗം നടത്തിയതായി പറയുന്നു. ” അവര്‍ അവളുടെ മാറിടം ചെത്തിയെടുത്തു തെരുവിലേക്ക് എറിഞ്ഞു. അതിട്ട് കളിക്കുകയായിരുന്നു. ഇരയെ ഒരാള്‍ ഉപയോഗിച്ച ശേഷം മറ്റൊരാള്‍ക്ക് എറിഞ്ഞു കൊടുത്തു. യൂണിഫോമിട്ട ഓരോരുത്തര്‍ക്കും അവളെ പാസ്സ് ചെയ്തുകൊണ്ടിരുന്നു. അവര്‍ ലൈംഗികമായി അവളെ ഉപയോഗിച്ചു. പ്രവര്‍ത്തി പൂര്‍ത്തയാകുന്നതിന് മുമ്പ് തന്നെ അവളുടെ തലയില്‍ വെടിവെച്ചു. അയാള്‍ ഊരിയിട്ട അയാളുടെ പാന്റ് പോലും എടുത്തില്ല. അതിന് ശേഷം അയാള്‍ ലൈംഗിക പ്രവര്‍ത്തി പൂര്‍ത്തിയാക്കി.” ദൃക്‌സാക്ഷിയായ ഒരു സ്ത്രീ നല്‍കിയ മൊഴി ഇങ്ങിനെയായിരുന്നു.

ഇസ്രായേലി പോലീസ് സംഭവത്തിലെ ലൈംഗിക കുറ്റകൃത്യങ്ങളും അന്വേഷിക്കുകയാണ്. ഒക്‌ടോബര്‍ 7 ലെ സംഭവത്തില്‍ ഇതുവരെ നൂറിലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. ഇരകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ശാരീരികമായി ചൂഷണം ചെയ്യപ്പെടുകയും ചെയ്തതായും ബലാത്സംഗം, ജീവനോടെ കത്തിക്കല്‍, അംഗഛേദം വരുത്തുകയും മറ്റും ചെയ്തതായി ഇസ്രായേലിന്റെ നിയമമന്ത്രാലയവും ആരോപിച്ചു.

ബലാത്സംഗം ചെയ്യപ്പെട്ടവരുടെ മൃതദേഹം തിരിച്ചറിയുന്നതിനായിരുന്നു പ്രഥമ പരിഗണന. ബലാത്സംഗ ഇരകളെ കണ്ടെത്താന്‍ പോലീസും ബുദ്ധിമുട്ടി. മിക്ക ഇരകളെയും അക്രമികള്‍ കൊന്നുകളയുകയായിരുന്നു. ഹമാസ് അക്രമികളുടെ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറയില്‍ നിന്നുള്ള 6000 വീഡിയോകളെങ്കിലും പിടിച്ചെടുത്തു. 1000 ലധികം പേരാണ് സാമൂഹ്യ മാധ്യമങ്ങളിലും ക്യാമറയ്ക്ക് മുന്നിലുമായി തങ്ങള്‍ അനുഭവിച്ച കാര്യം പങ്കുവെച്ചത്.