Featured Lifestyle

മാരിയോ തല അടിച്ചുപൊളിച്ചു, കടിച്ചു പറിച്ചു: ജിജി; നല്ല ദാമ്പത്യോപദേശക ദമ്പതികള്‍ തമ്മിലടിച്ചു

ചാലക്കുടി (തൃശൂര്‍): കുടുംബ ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ദമ്പതികള്‍ തമ്മില്‍ അടി. ദേഹോപദ്രവം ഏല്‍പിച്ചെന്നാരോപിച്ച്‌ ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ്‌. ചാലക്കുടി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന ജീവകാരുണ്യ പ്രസ്‌ഥാനത്തിന്റെ നടത്തിപ്പുകാരും ദമ്പതികളുമായ മാരിയോ ജോസഫും ജിജി മാരിയോയും തമ്മിലാണു തര്‍ക്കം.

ഭര്‍ത്താവായ മാരിയോ ജോസഫ്‌ മര്‍ദ്ദിച്ചെന്ന്‌ കാണിച്ച്‌ ജിജി മാരിയോ പോലീസില്‍ പരാതി നല്‍കി. ഒമ്പത്‌ മാസമായി ഇവര്‍ അകന്ന്‌ താമസിക്കുകയായിരുന്നു. തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാനായി മാരിയോ വിളിച്ചതനുസരിച്ച്‌ ജിജി മാരിയോയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു മര്‍ദനം. സംസാരത്തിനിടെ പ്രകോപിതനായ മാരിയോ ജോസഫ്‌ സെറ്റപ്പ്‌ ബോക്‌സെടുത്ത്‌ തലയ്‌ക്കടിച്ചെന്നും കൈയില്‍ കടിച്ചെന്നുമാണ്‌ പരാതി. 70,000രൂപ വിലയുള്ള തന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ്‌ നശിപ്പിച്ചെന്നും മുടികുത്തിന്‌ പിടിച്ച്‌ വലിച്ചിഴക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തതായി ജിജി ചാലക്കുടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വചനപ്രഘോഷകനായിരുന്ന മാരിയോ ജോസഫ്‌ പത്ത്‌ വര്‍ഷം മുമ്പാണ്‌ മുരിങ്ങൂരില്‍ ഫിലോകാലിയ ഫൗണ്ടേഷന്‍ ആംരഭിച്ചത്‌. ജിജി മാരിയോയായിരുന്നു മേല്‍നോട്ടം. വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി ഇവര്‍ ശ്രദ്ധ നേടിയിരുന്നു. ഫാമിലി കൗണ്‍സിലിങ്‌ സെന്റര്‍ എന്ന പേരില്‍ ചാലക്കുടിക്ക്‌ പുറത്ത്‌ മോതിരകണ്ണിയിലടക്കം വന്‍ തോതില്‍ ഭൂമി വാങ്ങികൂട്ടിയതായും പറയുന്നു. സോഷ്യല്‍ മീഡിയ വഴി, നല്ല കുടുംബ ജീവിതം നയിക്കാനുള്ള ഉപദേശങ്ങള്‍ നല്‍കിയാണ്‌ ദമ്പതികള്‍ പെട്ടെന്ന്‌ ശ്രദ്ധനേടിയത്‌.