ദാരിദ്ര്യത്തിന്റെ ചങ്ങലകൾ പൊട്ടിച്ച് തങ്ങൾക്കും കുടുംബങ്ങൾക്കും മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് നിരാലംബരായ സ്ത്രീകൾക്ക് ഷരീഫ കളത്തിങ്കലിന്റെ കഥ ഒരു പ്രചോദനമാണ്. ഒരു പിൻബലവുമില്ലാതെ ഒരു വിജയകരമായ ബിസിനസ്സ് കെട്ടിപ്പടുക്കുക എന്നത് വളരെ കഠിനമായ കാര്യമാണ്. പ്രത്യേകിച്ചും ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്. എന്നാല്‍, ദൃഢനിശ്ചയം, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നിവയുടെ കരുത്തിൽ ജീവിതത്തിൽ ഉന്നതിയിലെത്തിയ ചില സംരംഭകരുണ്ട്.അത്തരത്തിൽ പ്രചോദനം നൽകുന്ന ഒരു യാത്രയാണ് മലപ്പുറം സ്വദേശിനിയായ ഷരീഫ കലത്തിങ്ങലിന്റേത്.
കടുത്ത ദാരിദ്ര്യത്തിൽനിന്ന് പോരാടി, വെറും ₹100 ഉപയോഗിച്ച് തുടങ്ങിയ ബിസിനസ് ഇന്ന് കോടിക്കണക്കിന് രൂപയുടെ റെസ്റ്റോറന്റ് ശൃംഖലയായി വളർത്തിയിരിക്കുകയാണ് അവർ.
ആരാണ് ഷരീഫ കലത്തിങ്ങൽ?
കേരളത്തിലെ മലപ്പുറത്തുള്ള ഒരു ദരിദ്ര കുടുംബത്തിലാണ് ഷരീഫ കലത്തിങ്ങൽ ജനിച്ചത്. ഭർത്താവ് സക്കീർ ജോലി കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്നതിനാൽ, കുടുംബം പലപ്പോഴും ദുരിതത്തിലായിരുന്നു. 2000-കളുടെ അവസാനത്തിൽ, പലപ്പോഴും കഞ്ഞിവെള്ളത്തിനു പോലും വകയില്ലാത്ത അവസ്ഥ വരെ അവർക്ക് നേരിടേണ്ടി വന്നു. എന്നാൽ, ഷരീഫ ഈ പ്രതികൂല സാഹചര്യങ്ങളെ പൊരുതി തോൽപ്പിക്കാൻ തീരുമാനിച്ചു. ഒരു അയൽക്കാരിൽ നിന്ന് ₹100 കടം വാങ്ങി ചേരുവകൾ വാങ്ങി, ഉണ്ണിയപ്പം ഉണ്ടാക്കാൻ തുടങ്ങി. ഉപജീവനം തേടിയിറങ്ങിയ ഷരീഫ, കൈക്കുഞ്ഞായ മകളെ എടുത്തുകൊണ്ട് നാല് കിലോമീറ്ററോളം നടന്ന് പ്രാദേശിക കടകളിൽ ഉണ്ണിയപ്പം വിറ്റിരുന്നു.
ഒന്നുമില്ലായ്മയിൽ നിന്ന് ഷരീഫ എങ്ങനെ ബിസിനസ് കെട്ടിപ്പടുത്തു?
മലപ്പുറത്തെ ഹാജിയാർപ്പള്ളി പ്രദേശത്തെ കടകളിലാണ് ഷരീഫ വീട്ടിലുണ്ടാക്കിയ ഉണ്ണിയപ്പം വിൽക്കാൻ തുടങ്ങിയത്. വിൽപ്പന വർധിച്ചതോടെ ഷരീഫയുടെ ആത്മവിശ്വാസം കൂടുകയും, ആളുകളിൽ നിന്ന് പരിഹാസം നേരിട്ടെങ്കിലും അവർ പത്തിരി, ചപ്പാത്തി തുടങ്ങിയ മറ്റ് പലഹാരങ്ങളും വിൽക്കാൻ തുടങ്ങി. ചെറിയ വിജയങ്ങൾക്ക് ശേഷം, ഒരു കാറ്ററിംഗ് ബിസിനസ്സ് തുടങ്ങാനായി ഷരീഫ പ്രാദേശിക ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാൻ ശ്രമിച്ചു. എന്നാൽ ഈടുവെക്കാൻ വസ്തു ഇല്ലാത്തതിനാൽ ബാങ്കുകൾ വായ്പ നിഷേധിച്ചു.
എന്നിട്ടും ധൈര്യശാലിയായ ഷരീഫ തളർന്നില്ല. ഒടുവിൽ കേരള സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പരിപാടിയായ “കുടുംബശ്രീ” അവർക്ക് ഒരു അനുഗ്രഹമായി. 2018-ൽ 2 ലക്ഷം വായ്പയായി ലഭിച്ചു. ഈ പണം കൊണ്ട് അവർ മകന്റെ പേരിൽ “മുത്തു കാറ്ററിംഗ്” എന്ന പേരിൽ കാറ്ററിംഗ് ബിസിനസ്സ് ആരംഭിച്ചു. ഷരീഫയുടെ കഠിനാധ്വാനവും അർപ്പണബോധവും കാരണം ബിസിനസ് അതിവേഗം വളർന്നു. സമീപത്തുള്ള ഓഫീസുകളിലെ 50-ൽ അധികം സർക്കാർ ജീവനക്കാർക്ക് ഭക്ഷണം എത്തിക്കുന്ന ‘ഡബ്ബാവാല’ സേവനം തുടങ്ങാനും ഇത് അവരെ സഹായിച്ചു.
കോവിഡ്-19 ഷരീഫയ്ക്ക് ഒരു ‘അനുഗ്രഹം’ ആയതെങ്ങനെ?
ബിസിനസ്സ് തഴച്ചു വളരുന്ന സമയത്താണ് കോവിഡ്-19 മഹാമാരി വന്നത്. ഓർഡറുകൾ നിലച്ചതോടെ വരുമാനം കുത്തനെ കുറഞ്ഞു. എന്നാൽ ഈ പ്രതിസന്ധിയിലും ‘കുടുംബശ്രീ’ പദ്ധതി വീണ്ടും ഷരീഫയുടെ സഹായത്തിനെത്തി. മഞ്ചേരി മെഡിക്കൽ കോളേജിലെ കോവിഡ്-19 രോഗികൾക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള കരാർ ഷരീഫക്ക് ലഭിച്ചു. അങ്ങനെ, മഹാമാരി ഷരീഫയ്ക്ക് അനുഗ്രഹമായി മാറി. 2,000-ത്തിലധികം രോഗികൾക്ക് അവർ ഭക്ഷണം വിതരണം ചെയ്യുകയും ഡസൻ കണക്കിന് സ്ത്രീകളെ ജോലിക്കെടുക്കുകയും ചെയ്തു. മഹാമാരിക്ക് ശേഷം, കോട്ടക്കൽ ആയുർവേദ കോളേജിലെ കാന്റീൻ നടത്തിപ്പുകാരിയായി. അവിടെ നിന്ന് ലഭിച്ച സമ്പാദ്യം ഉപയോഗിച്ച് കോട്ടക്കലിൽ സ്വന്തമായി ആദ്യത്തെ റെസ്റ്റോറൻ്റ് വാങ്ങി. പിന്നീട്, കുടുംബശ്രീയുടെ പിന്തുണയോടെ ഷരീഫ കലത്തിങ്ങൾ കഫേ കുടുംബശ്രീ എന്ന പേരിൽ മൾട്ടി-ക്യുസിൻ റെസ്റ്റോറൻ്റ് തുറന്നു.
ഷരീഫ കലത്തിങ്ങലിൻ്റെ നിലവിലെ ആസ്തിയെന്ത്?
ഒരിക്കൽ പട്ടിണി നേരിട്ട ഷരീഫ കലത്തിങ്ങൾ ഇന്ന് മൂന്ന് റെസ്റ്റോറന്റുകളുടെ അഭിമാന ഉടമയാണ്. മൂന്ന് ആഡംബര കാറുകളും ₹1 കോടി വിലമതിക്കുന്ന വീടും അവർക്കുണ്ട്. 2024-ൽ, ഷരീഫയുടെ റെസ്റ്റോറൻ്റുകൾക്ക് ₹50 ലക്ഷം വാർഷിക വരുമാനം ലഭിച്ചു, കൂടാതെ 40-ൽ അധികം സ്ത്രീകൾക്ക് അവർ തൊഴിൽ നൽകുന്നു. ഷരീഫയുടെ ഭർത്താവ് സക്കീർ ഇപ്പോൾ അവരുടെ റെസ്റ്റോറന്റിന്റെ മേൽനോട്ടം വഹിക്കുന്നു. ബിസിനസ്സ് കൂടുതൽ വലുതും ലാഭകരവുമാക്കാൻ അവർ ലാഭത്തിന്റെ ഭൂരിഭാഗവും വീണ്ടും നിക്ഷേപിക്കുന്നു. ദാരിദ്ര്യത്തിൻ്റെ ചങ്ങലകൾ പൊട്ടിച്ച് തങ്ങൾക്കും കുടുംബത്തിനും വേണ്ടി ഒരു നല്ല ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് സാധാരണ സ്ത്രീകൾക്ക് പ്രചോദനമാണ് ഷരീഫ കലത്തിങ്ങലിന്റെ ഈ കഥ.




