Movie News

ലിയോയില്‍ അക്രമവും കലാപവും; ലോകേഷ് കനകരാജിന്റെ മനോനില പരിശോധിക്കണമെന്ന് ഹര്‍ജി

ദക്ഷിണേന്ത്യയിലെ ഏറ്റവും വിജയകരമായ സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജിനും വിജയ് നായകനായ അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് ആക്ഷന്‍ത്രില്ലര്‍ ലിയോയ്ക്കുമെതിരേ മധുരയില്‍ കേസ്. കടുത്ത വയലന്‍സ് നിറഞ്ഞ ലിയോ സിനിമ സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നതായി ആരോപിച്ചാണ് കേസ്. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബ്രാഞ്ചിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രക്തരൂക്ഷിതമായ ആക്ഷന്‍ സീക്വന്‍സുകളാല്‍ നിറഞ്ഞ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാജമുരുകന്‍ എന്നയാളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ‘ലിയോ’ സിനിമയില്‍ കലാപം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അമിത വേഗതയില്‍ കാറുകളും ഇരുചക്രവാഹനങ്ങളും ഓടിക്കല്‍, പോലീസിന്റെ സഹായത്തോടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ഉള്‍പ്പെടെ സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് പരാമര്‍ശം.

സെന്‍സര്‍ഷിപ്പ് അധികാരികള്‍ ഇത്തരം ചിത്രങ്ങള്‍ ശരിയായി സെന്‍സര്‍ ചെയ്യണമെന്നും സംവിധായകന്‍ ലോകേഷ് കനകരാജിനെ മനഃശാസ്ത്രപരമായി പരിശോധിക്കണമെന്നും രാജമുരുഗന്‍ കോടതിയോട് ആവശ്യപ്പെട്ടു. തന്റെ സിനിമകളില്‍ ക്രൂരവും അക്രമാസക്തമായ രംഗങ്ങള്‍ ചിത്രീകരിക്കുന്നത് സംവിധായകന്‍ തുടര്‍ന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹത്തെ ഭയപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

അതേസമയം രജനീകാന്തുമായി അടുത്ത ചിത്രം ചെയ്യാനൊരുങ്ങുന്ന ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രവും ആക്ഷന്‍ഡ്രാമയായിരിക്കും. ‘തലൈവര്‍ 171’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ ആരംഭിച്ചു. എന്നാല്‍ രജനികാന്തിനൊപ്പം തന്റെ സിനിമ മയക്കുമരുന്ന് കൈകാര്യം ചെയ്യില്ലെന്നും അത് സംവിധായകന്റെ സിനിമാ പ്രപഞ്ചത്തിന്റെ ഭാഗമാകില്ലെന്നും ലോകേഷ് കനകരാജ് ഉറപ്പുനല്‍കിയിട്ടുണ്ട്.