Featured Sports

ബാലണ്‍ ഡി ഓര്‍ നേടാന്‍ പി.എസ്‌.ജിയുടെ ഒന്‍പത്‌ താരങ്ങള്‍, മെസ്സിയും റൊണാൾഡോയും ഇത്തവണ ഇല്ല

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഫ്രഞ്ച്‌ ഫുട്‌ബോള്‍ ക്ലബ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌നിന്റെ ഒന്‍പത്‌ താരങ്ങള്‍. ഫ്രാന്‍സ്‌ ഫുട്‌ബോള്‍ ഇന്നലെയാണു ചുരുക്കപ്പട്ടിക പുറത്തുവിട്ടത്‌.

ഒസുമാസെ ഡെംബലെ, ജിയാന്‍ലുയിജി ഡൊന്നരൂമ, ഡിസയര്‍ ദൗ, അഷ്‌റാഫെ ഹാകിമി, ഖ്വിച ക്വാറാഷ്‌ഖിയ, നൂനോ മെന്‍ഡിസ്‌, ജോയ നെവസ്‌, ഫാബിയന്‍ റൂയിസ്‌, വിറ്റിഞ്ഞ എന്നിവരാണു 30 അംഗ പട്ടികയില്‍ ഇടംപിടിച്ച പി.എസ്‌.ജി. താരങ്ങള്‍. ബാഴ്‌സലോണയുടെ റാഫീഞ്ഞ, ലിവര്‍പൂളിന്റെ മുഹമ്മദ്‌ സല, മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ ഏര്‍ലിങ്‌ ഹാളണ്ട്‌ എന്നിവരും പട്ടികയിലുണ്ട്‌.

ബാഴ്‌സലോണയുടെ ലാമിനെ യമാല്‍ അണ്ടര്‍ 21 ലെ മികച്ച താരത്തിനുള്ള പട്ടികയിലുണ്ട്‌. കഴിഞ്ഞ വര്‍ഷത്തെ ജേതാവാണ്‌ യമാല്‍. വനിതകളില്‍ അഞ്ച്‌ ഇംഗ്ലണ്ട്‌ താരങ്ങള്‍ പട്ടികയിലുണ്ട്‌. ഗോള്‍ കീപ്പര്‍ ഹന്ന ഹാംപ്‌ടണ്‍, ലൂസി ബ്രോണ്‍സ്‌, അലസിയ റൂസോ, ഷോലെ കെല്ലി, ലീ വില്യംസണ്‍ എന്നിവരാണു പട്ടികയിലുള്ളത്‌.

കോച്ചുമാരുടെ പട്ടികയില്‍ ലൂയിസ്‌ എന്റികെ്വ, എന്‍സോ മാരെസ്‌ക, ആര്‍നെ സ്ലോട്ട്‌ എന്നിവരും ഇടംപിടിച്ചു. 2024 സെപ്റ്റംബറിൽ ACL പരിക്കിനെ തുടർന്ന് ദീർഘകാലത്തേക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന റോഡ്രി ഈ വർഷം നോമിനികളിൽ ഇല്ല. മാത്രമല്ല, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ മുൻനിര കളിക്കാർ ഇത്തവണ ഇല്ല എന്നത് ശ്രദ്ധേയമാണ്.


പാരീസിലെ ഷാര്‍ലറ്റ്‌ തിയറ്ററില്‍ സെപ്‌റ്റംബര്‍ 22 നാണു പുരസ്‌കാര ദാന ചടങ്ങ്‌. ഒസുമാനെ ഡെംബലെ, ബാഴ്‌സലോണയുടെ റാഫീഞ്ഞ, ലാമിനെ യമാല്‍, ലിവര്‍പൂളിന്റെ മുഹമ്മദ്‌ സല എന്നിവര്‍ക്കാണു കൂടുതല്‍ സാധ്യത. ചെല്‍സിയുടെ കോളി പാല്‍മര്‍, റയാല്‍ മാഡ്രിഡിന്റെ കിലിയന്‍ എംബാപ്പെ എന്നിവര്‍ക്കും സാധ്യതയുണ്ട്‌. മികച്ച യുവതാരം, മികച്ച ഗോള്‍ കീപ്പര്‍, മികച്ച കോച്ച്‌, മികച്ച ടീം എന്നിങ്ങനെയുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.