Oddly News

ഉത്സവത്തിനിടെ 13 പേർ മുങ്ങിമരിച്ചു; വീണ്ടും തുറന്ന മദ്യശാല തകർത്ത് ഗ്രാമീണർ, ലക്ഷക്കണക്കിന് രൂപയുടെ മദ്യം നശിപ്പിച്ചു- വീഡിയോ

ആഗ്രയിലെ ഖേരാഗഢിൽ ഉത്തങ് നദിയിൽ ദേവീവിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ 13 യുവാക്കൾ മുങ്ങിമരിച്ച ഞെട്ടിക്കുന്ന ദുരന്തത്തിന് പിന്നാലെ, അതേ ഗ്രാമത്തില്‍ ഒരു മദ്യശാല തുറന്നതിൽ ഗ്രാമീണർ രോഷാകുലരായി. അവർ മദ്യക്കട തകർക്കുകയും മദ്യക്കുപ്പികൾ തല്ലിപ്പെട്ടിക്കുകയും വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

ഗ്രാമത്തിൽ ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും മദ്യം വിൽക്കുന്നത് തുടരുകയായിരുന്നു എന്ന് ഗ്രാമീണർ ആരോപിച്ചു. പോലീസും ഭരണകൂടവും ഈ സാഹചര്യത്തിൽ യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നില്ല. വലിയൊരു സംഘം സ്ത്രീകൾ അവിടെ തടിച്ചുകൂടി, മുദ്രാവാക്യം വിളിക്കുകയും വളരെ നേരം ബഹളമുണ്ടാക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് സേന സ്ഥലത്തെത്തി. അതിനുശേഷം മാത്രമാണ് സ്ഥിതി ശാന്തമായത്. അപ്പോഴേക്കും ലക്ഷക്കണക്കിന് രൂപയുടെ മദ്യക്കുപ്പികൾ തകർന്ന് നശിച്ചിരുന്നു.

വീഡിയോ കാണുക:(ട്വിറ്റർ വീഡിയോയുടെ വിവരണം):

ഉത്തർപ്രദേശിലെ ആഗ്രയിൽ സ്ത്രീകൾ വിദേശ മദ്യശാല തകർക്കുകയും ലക്ഷക്കണക്കിന് രൂപയുടെ മദ്യം നശിപ്പിക്കുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് ദേവീ വിഗ്രഹ നിമഞ്ജനത്തിനിടെ 13 പേർ മുങ്ങിമരിച്ച ഗ്രാമമാണിത്. ഇപ്പോഴും 7 പേരെ കണ്ടെത്താനായിട്ടില്ല. അതിന്റെ രോഷമാണ് ഈ പ്രതിഷേധത്തിന് കാരണമായതെന്നാണ് കരുതുന്നത്. സംഭവസ്ഥലത്തെത്തിയ പോലീസുകാരുടെ സാന്നിധ്യത്തിൽ, സ്ത്രീകൾ ചേർന്ന് തകർത്ത കടയ്ക്ക് പുറത്ത് റോഡിൽ ധാരാളം മദ്യക്കുപ്പികൾ തകർന്ന് കിടക്കുന്നതായി വീഡിയോയിൽ കാണാം.

ഖേരാഗഢിലെ കുസിയാപുർ ഗ്രാമത്തിൽ നിന്നുള്ള 13 യുവാക്കളാണ് ആഗ്രയിലെ ഉത്തങ് നദിയിൽ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ മുങ്ങിമരിച്ചത്. ഇവരിൽ ഏഴുപേരെ മൂന്നാം ദിവസവും കണ്ടെത്താനായിട്ടില്ല. സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും (NDRF) തിരച്ചിൽ ശനിയാഴ്ചയും തുടർന്നു. യുവാക്കളെ കണ്ടെത്താനായി, നദിയിലെ വെള്ളം ഒരു ചാനൽ സൃഷ്ടിച്ച് വെള്ളപ്പൊക്കമുള്ള പ്രദേശത്തേക്ക് തിരിച്ചുവിട്ടു. ഏകദേശം 250 മീറ്റർ ചുറ്റളവിൽ നദിയിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി ഒരു താൽക്കാലിക അണക്കെട്ട് നിർമ്മിച്ചു.

അതേസമയം, പ്രിയപ്പെട്ടവർക്ക് വേണ്ടി കാത്തിരുന്ന് കുടുംബാംഗങ്ങളുടെ കണ്ണീരുണങ്ങി. മുങ്ങിപ്പോയ യുവാക്കളെ രക്ഷപ്പെടുത്താനായി ആയിരക്കണക്കിന് ആളുകളാണ് സംഭവസ്ഥലത്ത് തടിച്ചുകൂടി കാത്തിരിക്കുന്നത്.