ബ്രാ ധരിച്ചില്ലെന്ന് പറഞ്ഞ് യാത്രാവിമാനത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിച്ചെന്ന് ആരോപണവുമായി യുവതി രംഗത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലിസ ആർച്ച്ബോൾഡ് എന്ന യുവതിയാണ് വിമാനയാത്രക്കിടെ താന്‍ നേരിട്ട ഈ അപമാനകരമായ അനുഭവം വെളിപ്പെടുത്തിയത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരി തന്നെ ഇക്കാര്യം പറഞ്ഞ് ആക്ഷേപിച്ചെന്നും വിമാനത്തിനുള്ളില്‍നിന്നും പുറത്താക്കാന്‍ ശ്രമിച്ചെന്നും ലിസ പറഞ്ഞു. സാൾട്ട് ലേക്ക് സിറ്റിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുളള യാത്രക്കിടെയാണ് വിമാനത്തില്‍ യുവതിക്ക് ദുരനുഭവമുണ്ടായത്.
ഒരു ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തശേഷം സ്വദേശത്തേയ്ക്ക് മടങ്ങുന്ന വഴിയാണ് വിമാനത്തില്‍ ലിസയ്ക്ക് ഈ ദുരനുഭവം നേരിടേണ്ടിവന്നത്. സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെടാനായി വിമാനത്തില്‍ കയറി ഇരിക്കുന്ന സമയത്താണ് വിമാനത്തിലെ ജീവനക്കാരി ലിസയെ അപമാനിച്ചത്. യാത്രക്കാരിയായ ലിസ ബ്രാ ധരിച്ചിട്ടില്ലെന്നും അതുകൊണ്ട് ഫ്ളൈറ്റില്‍നിന്നും പുറത്തിറങ്ങണം എന്നുമായിരുന്നു ജീവനക്കാരിയുടെ ആവശ്യപ്പെട്ടത്.വെളള ബാഗി ടി ഷര്‍ട്ടും നീളമുളള പാന്‍റുമായിരുന്നു ലിസയുടെ അന്നത്തെ വേഷം. ബ്രാ ധരിക്കാത്തതും മോശമായ വസ്ത്രധാരണവുംമൂലം തങ്ങളുടെ ഫ്ളൈറ്റില്‍ അനുവദിക്കില്ലെന്നായിരുന്നു ക്രൂ മെമ്പര്‍ കൂടിയായ ജോലിക്കാരിയുടെ ആരോപണം. ടി ഷര്‍ട്ടിന് മുകളില്‍ ജാക്കറ്റ് ഇട്ടാല്‍ മാത്രമേ യാത്ര തുടരാന്‍ അനുവദിക്കൂ എന്നും ക്രൂ ആവശ്യപ്പെട്ടു. വിമാനം പുറപ്പെടുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുമ്പാണ് ലിസയോട് ഈ ക്രൂ ആവശ്യം ഉന്നയിച്ചത്.
മറ്റു യാത്രക്കാരുടെയും മുന്നില്‍ വെച്ചാണ് തന്നെ അപമാനിച്ചതെന്ന് ലിസ പറയുന്നു. ഒടുവില്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ ജാക്കറ്റ് ഇട്ട് യാത്ര ചെയ്യേണ്ടി വന്നതായി ലിസ വ്യക്തമാക്കി. നേരിട്ടത് സഹിക്കാനാകാത്ത അപമാനമാണെന്നും മാനസികമായി വിഷമിപ്പിച്ചെന്നും ലിസ അഭിമുഖത്തില്‍ പറഞ്ഞു. എയര്‍ലൈന്‍സിലെ മറ്റൊരു ജീവനക്കാരനോട് തനിക്കുണ്ടായ ദുരനുഭവം പറഞ്ഞപ്പോള്‍ സ്ത്രീകള്‍ ശരീരഭാഗങ്ങള്‍ മൂടിയിരിക്കണം എന്നത് തങ്ങളുടെ ഔദ്യോഗിക നയമാണെന്നായിരുന്നു ലഭിച്ച മറുപടി. സംഭവത്തില്‍ വിമാനക്കമ്പനി ലിസയോട് ക്ഷമാപണം നടത്തിയെങ്കിലും അവരുടെ ഭാഗത്തെ വീഴ്ച്ച അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും ലിസ കൂട്ടിച്ചേര്‍ത്തു.