Oddly News

ന്യൂടൺ ‘പൈലറ്റായി’, ചരിത്രപ്രസിദ്ധമായ ഹംപി ക്ഷേത്രം കൊണാർക്കായി; പാഠപുസ്തകങ്ങളിൽ 1,678 അബദ്ധങ്ങൾ!

കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാനും ശരിയായ വിവരങ്ങൾ മനസ്സിലാക്കി അവർ നല്ല പൗരന്മാരായി വളരാനുമാണ് രക്ഷിതാക്കൾ അവരെ സ്കൂളിലേക്ക് അയക്കുന്നത്. എന്നാൽ ഒഡീഷയിലെ സർക്കാർ സ്കൂളുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പുതിയ പാഠപുസ്തകങ്ങളിൽ ആകെ 1,678 പിഴവുകൾ കണ്ടെത്തിയിരിക്കുകയാണ്. ഈ വിഷയത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഏറ്റവും കൂടുതൽ തെറ്റുകൾ കണ്ടെത്തിയത് എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങളിലാണ്—ആകെ 705 തെറ്റുകൾ. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഒരു പുസ്തകത്തിൽ പ്രശസ്ത ശാസ്ത്രജ്ഞൻ ഐസക് ന്യൂട്ടനെ പൈലറ്റ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, ഒഡീഷ കരിക്കുലം ഫ്രെയിംവർക്ക് 2025 എന്നിവയ്ക്ക് അനുസൃതമായി 2026-27 അധ്യയന വർഷത്തേക്കാണ് ഈ പുസ്തകങ്ങൾ തയ്യാറാക്കിയത്. പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിയതിന് പിന്നാലെ അധ്യാപകർ വസ്തുതാപരവും ശാസ്ത്രീയവുമായ നിരവധി അച്ചടിപ്പിഴവുകൾ ചൂണ്ടിക്കാണിച്ചതോടെയാണ് സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

ശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടനെ “ഏറ്റവും മികച്ച പൈലറ്റ്” എന്ന് വിശേഷിപ്പിച്ചതാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ തെറ്റ്. കൂടാതെ, കർണാടക നിയമസഭയുടെ ചിത്രം ഒഡീഷ നിയമസഭയെന്നും, ഹംപി ക്ഷേത്ര സമുച്ചയത്തിന്റെ ചിത്രം കോണാർക്ക് സൂര്യക്ഷേത്രമെന്നും തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒഡീഷയിലെ നിയമഗിരി കുന്നുകൾ ജാർഖണ്ഡിലാണെന്നാണ് പുസ്തകത്തിൽ നൽകിയിരിക്കുന്നത്. ഗഞ്ചം ജില്ലയിലെ ഒരു നഗരമായ ബ്രഹ്മപൂരിനെ ഒരു പ്രത്യേക ജില്ലയായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഗോതമ്പ്, നെല്ല് എന്നീ വിളകളും മാറിപ്പോയിട്ടുണ്ട്.

ശാസ്ത്രവുമായി ബന്ധപ്പെട്ട അധ്യായങ്ങളിലെ പല ആശയങ്ങളും തെറ്റായാണ് നൽകിയിരിക്കുന്നത്. താപനിലയെ മർദ്ദം എന്നും, ‘ഭക്ഷണ ശൃംഖല’യ്ക്ക് പകരം ‘ഭക്ഷണ ചക്രം’ എന്നും, ‘വിഷുവം’ (Equinox) എന്നതിന് പകരം ‘ഭൂമധ്യരേഖ’ (Equator) എന്നുമാണ് എഴുതിയിരിക്കുന്നത്. ഇത്രയധികം തെറ്റുകൾ ഉണ്ടായിട്ടും പുസ്തകങ്ങളുടെ പരിശോധനയും സ്ഥിരീകരണവും എങ്ങനെ പൂർത്തിയായി എന്ന് അധ്യാപകർ ചോദ്യം ഉന്നയിക്കുന്നു. സ്കൂൾ-ജനകീയ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പുസ്തകങ്ങളിലാണ് ഈ തെറ്റുകൾ ഉള്ളത്. ഇതിൽ എട്ടാം ക്ലാസിലെ പുസ്തകങ്ങളിൽ മാത്രം 705 തെറ്റുകളുണ്ട്. വകുപ്പ് ഇപ്പോൾ തിരുത്തിയ പട്ടിക എല്ലാ സ്കൂളുകളിലേക്കും അയച്ചിട്ടുണ്ട്. കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ ക്ലാസെടുക്കുമ്പോൾ ഈ തിരുത്തിയ പട്ടിക ഉപയോഗിക്കാൻ അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങളിലെ വൻ പിഴവുകളെത്തുടർന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി മുൻ അധ്യാപക വിദ്യാഭ്യാസ, സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (TE&SCERT) ഡയറക്ടർ മനോജ് പാധിയെയും മൂന്ന് അസിസ്റ്റന്റ് ഡയറക്ടർമാരെയും സസ്പെൻഡ് ചെയ്തു. പുതിയ പാഠ്യപദ്ധതി പ്രകാരം പുസ്തകങ്ങൾ തയ്യാറാക്കുന്നതിൽ എസ്.സി.ഇ.ആർ.ടിയുടെ (SCERT) ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി അന്വേഷണ സമിതി കണ്ടെത്തി. പുസ്തകങ്ങൾ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട കൃത്യമായ നടപടിക്രമങ്ങൾ എസ്.സി.ഇ.ആർ.ടി പിന്തുടർന്നിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതേത്തുടർന്നാണ് അന്നത്തെ ഡയറക്ടറായിരുന്ന പാധിക്കെതിരെ നടപടിയെടുക്കാൻ സമിതി ശുപാർശ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *