കുമളി: വാർധക്യകാലത്ത് മാതാപിതാക്കളെ അവഗണിച്ച മക്കളിൽ നിന്ന് അഞ്ച് കോടിയിലധികം വിലമതിക്കുന്ന ഭൂസ്വത്ത് തിരികെ വാങ്ങി നൽകി റവന്യു അധികൃതർ. സംസ്ഥാന അതിർത്തി ജില്ലയായ തേനിയിലെ ചിന്നമന്നൂരിലാണ് സംഭവം. ചിന്നമന്നൂർ, ഓടപ്പെട്ടി സ്വദേശി ലോക മണിക്കാണ് മക്കളുടെ പേരിലായിരുന്ന 12 ഏക്കർ ഭൂമിയുടെ ആധാരം റദ്ദാക്കി ആർ.ഡി.ഒ സെയ്ദ് മുഹമ്മദ് തിരികെ ഏൽപ്പിച്ചത്. ഓടപ്പെട്ടി സ്വദേശിയായ കലൈമണി – ലോക മണി ദമ്പതികൾക്ക് അഞ്ച് ആൺ മക്കളാണുള്ളത്. ഇതിൽ രണ്ട് പേർ സൈന്യത്തിലാണ്. മക്കളുടെ പേരിൽ വർഷങ്ങൾക്ക് മുമ്പ് 12 ഏക്കർ ഭൂമി മാതാപിതാക്കൾ ആധാരം ചെയ്ത് നൽകിയിരുന്നു.
എന്നാൽ, സ്വത്തുക്കൾ കിട്ടിയതോടെ മാതാപിതാക്കളെ മക്കൾ അവഗണിച്ചു. ഇതിനെതിരെ 2020ൽ പിതാവ് കലൈമണി പരാതി നൽകിയെങ്കിലും വൈകാതെ കലൈമണി മരണപ്പെട്ടു. മക്കളുടെ അവഗണന തുടർന്നതോടെ മാതാവ് ലോകമണി വീണ്ടും പരാതിയുമായി അധികൃതർക്ക് മുന്നിലെത്തി. ഇതോടെയാണ് മക്കളുടെ പേരിലുള്ള ആധാര രജിസ്ട്രേഷൻ റദ്ദാക്കാൻ ഉത്തമ പാളയം ആർ.ഡി.ഒ ഉത്തരവിട്ടത്. ഇതോടെ 12 ഏക്കർ ഭൂമി വീണ്ടും മാതാവിന്റെ പേരിലായി.




