കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ജന്മം നല്‍കിയ കുഞ്ഞ് തന്റേതല്ലെന്ന് ആരോപിച്ച് ക്ലിനിക്കിനെതിരേ കേസു കൊടുത്ത് ജോര്‍ജ്ജിയക്കാരി യുവതി . ക്രിസ്റ്റീന മുറെ എന്ന 38 കാരിയായ യുവതിയാണ് ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെ പരാതിയുമായി എത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഐവിഎഫ് വഴി ഗര്‍ഭിണിയാകുകയും 2023 ഡിസംബറില്‍ ആരോഗ്യ മുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന്റെ നിറം കറുത്തതായതാണ് എന്ന കാരണത്താലുമാണ് അവര്‍ കേസിന് പോയത്.
കാരണം അവൾ വെളുത്ത വംശജയാണ്. സമാനമായ സവിശേഷതകളുള്ള വെളുത്ത വംശജനായ ഒരു ബീജ ദാതാവിനെയാണ് അവര്‍ ഇതിനായി തിരഞ്ഞെടുത്തത്. ക്ലിനിക്കിന്റെ പിഴവ് ഉണ്ടായിരുന്നിട്ടും, മുറെ കുട്ടിയെ മാസങ്ങളോളം പരിപാലിക്കുകയും ചെയ്‌തെങ്കിലും ആത്യന്തികമായി കുഞ്ഞിനെ അവന്റെ ജീവശാസ്ത്രപരമായ മാതാപിതാക്കള്‍ക്ക് നല്‍കാന്‍ അവള്‍ നിര്‍ബന്ധിതയായി. ഇതോടെ അവര്‍ വൈകാരികമായി തകര്‍ന്നു.
തുടര്‍ന്ന് മുറെ കോസ്റ്റല്‍ ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റുകള്‍ക്കെതിരെ ഒരു സിവില്‍ കേസ് ഫയല്‍ ചെയ്തു.
ക്ലിനിക്കിന്റെ അശ്രദ്ധമൂലം താന്‍ നീണ്ടുനില്‍ക്കുന്ന വൈകാരികവും ശാരീരികവുമായ ക്ലേശം അനുഭവിക്കാന്‍ നിര്‍ബ്ബന്ധിതമായതായി അവര്‍ പറയുന്നു. മറുപടി യായി, കോസ്റ്റല്‍ ഫെര്‍ട്ടിലിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇസബെല്‍ ബ്രയാന്‍ തെറ്റ് അംഗീകരിച്ച് പ്രസ്താവന ഇറക്കി. ”ഭ്രൂണ കൈമാറ്റ മിശ്രിണത്തില്‍ സംഭവിച്ച അപൂര്‍വമായ പിശക് മൂലമുണ്ടായ ദുരിതത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു,” അവര്‍ പറഞ്ഞു.
ജോര്‍ജിയയിലെ സാവന്നയിലാണ് അവിവാഹിതയായ മുറെ താമസിച്ചിരുന്നത്. പല കാരണങ്ങള്‍ കൊണ്ടാണ് ഇവര്‍ കോസ്റ്റല്‍ ഫെര്‍ട്ടിലിറ്റി തിരഞ്ഞെടുത്തത്. ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത ദാതാവില്‍ നിന്നുള്ള ബീജം ഉപയോഗിച്ച് ബീജസങ്കലനം നടത്താന്‍ അവള്‍ ക്ലിനിക്കിന്റെ സേവനങ്ങള്‍ സ്വീകരിച്ചു.
ഇതിനായി ദിവസേന അഞ്ച് ഹോര്‍മോണ്‍ കുത്തിവയ്പ്പുകള്‍ വരെ അവള്‍ സഹിച്ചു, വയറുവേദന, കടുത്ത മാനസികാവസ്ഥ എന്നിവ പോലുള്ള വേദനാജനകമായ പാര്‍ശ്വഫലങ്ങള്‍ അനുഭവിച്ചു. കോസ്റ്റല്‍ ഫെര്‍ട്ടിലിറ്റിയുടെ സവന്ന ക്ലിനിക്കില്‍ ചെക്കപ്പിനും രക്തപരിശോധനയ്ക്കുമായി അവള്‍ പതിവായി എത്തിയിരുന്നു. 2023 മാര്‍ച്ചില്‍, ഡോക്ടര്‍മാര്‍ അവളുടെ അണ്ഡങ്ങള്‍ വീണ്ടെടുത്ത് അവ ഭ്രൂണങ്ങള്‍ സൃഷ്ടിക്കുന്നതിനായി ദാതാവിന്റെ ബീജം ഉപയോഗിച്ച് ബീജസങ്കലനം ചെയ്തു. ഈ ഭ്രൂണങ്ങളിലൊന്ന് 2023 മെയ് മാസത്തില്‍ അവളുടെ ഗര്‍ഭധാരണത്തിലേക്ക് നയിച്ചു.
2023 ഡിസംബര്‍ 29-ന്, അവള്‍ ‘ആരോഗ്യമുള്ള ഒരു കുഞ്ഞിന്’ ജന്മം നല്‍കി. എന്നാല്‍ കുഞ്ഞിനെ കണ്ടപ്പോള്‍, മുറെയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായി. അവളും ബീജദാതാവും വെളുത്തവരാണെങ്കിലും കുഞ്ഞ് കറുത്തതായിരുന്നു. ഞെട്ടിക്കുന്നതായിരുന്നു ഇക്കാര്യമെങ്കിലും, മുറെ കുഞ്ഞിന് മുലപ്പാല്‍ നല്‍കുകയും അവനെ പരിപാലിക്കുകയും ചെയ്തു. പക്ഷേ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവളെ വേട്ടയാടി. അവളുടെ കുട്ടി
ജീവശാസ്ത്രപരമായ ആരുടേതായിരിക്കും ?
അവള്‍ കുഞ്ഞിനെ ഏറെക്കുറെ സ്വകാര്യമായി സൂക്ഷിച്ചു. തന്റെ സോഷ്യല്‍ മീഡിയ ഉപയോഗം ഒഴിവാക്കി. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സന്ദര്‍ശനങ്ങള്‍ കുറയ്ക്കുകയും ചെയ്തു. ഒരു കുടുംബ ചടങ്ങില്‍, ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാത്തതുകൊണ്ട് അവള്‍ കുഞ്ഞിനെ ഒരു പുതപ്പുകൊണ്ട് പൊതിഞ്ഞു. പൊതുസ്ഥലത്ത്, ആളുകള്‍ വിചിത്രവും അനുചിതവുമായ അഭിപ്രായങ്ങള്‍ നടത്തി, കുട്ടി ശരിക്കും അവളുടേതാണോ എന്ന് പതിവായി ചോദ്യം വന്നു തുടങ്ങി.
2024 ജനുവരിയില്‍, ഡിഎന്‍എ പരിശോധനയില്‍ അവള്‍ ഇതിനകം സംശയിച്ചിരുന്നത് സ്ഥിരീകരിച്ചു. അവളില്‍ നിക്ഷേപിക്കപ്പെട്ട തെറ്റായ ഭ്രൂണത്തിന്റെ യഥാര്‍ത്ഥ ഉടമകളായ ദമ്പതികളെ ക്ലിനിക്ക് തിരിച്ചറിഞ്ഞു. അവരുടെ ജൈവിക മകന്‍ മൂന്ന് മാസം മുമ്പ് മറ്റൊരു സ്ത്രീക്ക് ജനിച്ചു എന്ന വിവരം അവരെ അധികൃതര്‍ അറിയിച്ചു. നിയമയുദ്ധത്തിനുശേഷം ഡിഎന്‍എ ടെസ്റ്റ് ഫലങ്ങള്‍ സ്ഥിരീകരിച്ചതോടെ കുട്ടിയെ മെയ് 24 ന് യഥാര്‍ത്ഥ മാതാപിതാക്കള്‍ക്ക് നല്‍കി.