Sports

ലാമിന്‍ യമാലിന്റെ പിതാവിന് നേരെ ആക്രമണം; 3പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കായി തെരച്ചില്‍

കറ്റാലോണിയയില്‍ യുവ സ്പാനിഷ് ഫുട്‌ബോള്‍ താരം ലാമിന്‍ യമാലിന്റെ പിതാവിന് നേരെ ആക്രമണം. സംഭവത്തില്‍ യമാലിന്റെ പിതാവിനെ കുത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ക്ക് വേണ്ടി പോലീസ് തെരച്ചിലിലാണ്. ബാഴ്സലോണയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കറ്റാലന്‍ പട്ടണമായ മാറ്റാരോയിലെ കാര്‍ പാര്‍ക്കിലാണ് ആക്രമണം നടന്നതെന്ന് കറ്റാലന്‍ റീജിയണല്‍ പോലീസ് പറഞ്ഞു.

യമാലിന്റെ പിതാവ് മൗനീര്‍ നസ്റൂയിക്ക് നിരവധി തവണ കുത്തേറ്റു, കാന്‍ റൂട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു, നസ്റൂയി ഗുരുതരവും എന്നാല്‍ സ്ഥിരതയുള്ളതുമായ നിലയിലാണെന്ന് സ്പാനിഷ് പത്രമായ ലാ വാന്‍ഗ്വാര്‍ഡിയ ബുധനാഴ്ച വൈകി റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായ മൂന്ന് പേരെ മാറ്റാരോ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. നാലാമനെ തിരയുകയാണ്.

തന്റെ നായയുമായി നടക്കാന്‍ പോയതായിരുന്നു നസ്‌റൂയി. ഇതിനിടയില്‍ അടുത്തെത്തിയ ചില പുരുഷന്മാരുമായി തെരുവില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നായിരുന്നു സംഭവം. 2023 ഏപ്രിലില്‍ 15-ാം വയസ്സില്‍ ബാഴ്സലോണയില്‍ അരങ്ങേറ്റം കുറിച്ച യമല്‍, കഴിഞ്ഞ സീസണില്‍ ശ്രദ്ധേയനായി, കറ്റാലന്‍ ഭീമന്‍മാരുടെ പ്രധാന കളിക്കാരനായി.സ്‌പെയിന്‍ യൂറോ 2024-ല്‍ നാലാം തവണയും വിജയിച്ചപ്പോള്‍ സ്പാനിഷ് വിംഗര്‍ മത്സരത്തിന്റെ ഫൈനലില്‍ കളിക്കുകയും ഗോള്‍ നേടുകയും ചെയ്തു. യൂറോ ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ ഫുട്‌ബോള്‍ കളിക്കാരനായി.