ജയ്പുര്‍: രാജസ്ഥാനില്‍ പശുക്കളെയും ഗോശാലകളെയും സംരക്ഷിക്കാന്‍ ഗോ സംരക്ഷണ സെസ് (Cow Cess) ഈടാക്കി സംസ്ഥാന സര്‍ക്കാര്‍. ജോധ്പുരിലെ ഓരു ബാറില്‍നിന്ന് ബിയര്‍ വാങ്ങിയ ഉപഭോക്താവില്‍നിന്ന് മൂല്യവര്‍ധിത നികുതിക്കു (വാറ്റ്) പുറമേ, 20 ശതമാനം അധിക തുകയും ഈടാക്കി. കൗ സെസ് എന്ന പേരിലാണ് ഈ തുക ഈടാക്കിയത്. ബില്ലിന്റെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ വൈറലായതോടെ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
സെപ്റ്റംബര്‍ 30-ന് ജോധ്പുരിലെ പാര്‍ക്ക് പ്ലാസയിലെ ജെഫ്രീസ് ബാറില്‍നിന്ന് 2650 രൂപയ്ക്ക് ആറ് ബിയര്‍ ഓര്‍ഡര്‍ ചെയ്തതായിട്ടാണ് ബില്ലില്‍ കാണിക്കുന്നത്. ജിഎസ്ടിയും വാറ്റും ഗോ സംരക്ഷണ സെസും ചേര്‍ത്തപ്പോള്‍ 3262 രൂപയായി. പോസ്റ്റ് വൈറലായതോടെ നടപടിക്കു പിന്നിലെ യുക്തി ചോദ്യംചെയ്ത് പലരും രംഗത്തെത്തി. എന്നാല്‍ ഈ സെസ് 2018-ല്‍ അവതരിപ്പിച്ചതാണെന്നും അന്നുമുതല്‍ മദ്യവില്‍പ്പനയില്‍ ഇത് ഈടാക്കുന്നുണ്ടെന്നുമാണ് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
മിക്ക ഹോട്ടലുകളിലും ഇതിനെ സര്‍ചാര്‍ജ് എന്ന് മാത്രമാണ് വിളിക്കുന്നത്. എന്നാല്‍ തങ്ങള്‍ ഇതിനെ ഗോ സംരക്ഷണ സെസ് എന്ന് വ്യക്തമായി രേഖപ്പെടുത്താറാണെന്ന് ഹോട്ടല്‍ മാനേജര്‍ നിഖില്‍ പ്രേം പറഞ്ഞു. 2018 ജൂണില്‍ അന്നത്തെ വസുന്ധര രാജെ സര്‍ക്കാരാണ് വിദേശമദ്യം, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, നാടന്‍ മദ്യം, ബിയര്‍ എന്നിവയ്ക്ക് 20 ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ തുക ഗോ സംരക്ഷണത്തിനായി നീക്കിവെച്ചിട്ടുള്ള ഒരു ഫണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്.
2018 മുതൽ നിലവിലുണ്ടായിരുന്നിട്ടും, ‘ഗോ സെസ്’ നെക്കുറിച്ച് വ്യക്തമായി ബില്ലിൽ പരാമർശിച്ചതാണ് ഈ വിഷയം വീണ്ടും ശ്രദ്ധയിൽ വരാൻ കാരണം. ബാറില്‍ ഒരു ഉപഭോക്താവ് മദ്യം ഓർഡർ ചെയ്യുമ്പോൾ, സാധാരണയായി അതിന്റെ എംആർപിയേക്കാൾ കൂടുതൽ വിലയുണ്ടാകും, അതിനാൽ ഇത് ഒരു വാല്യൂ അഡീഷനായി കണക്കാക്കുന്നു. ഇതിന് ഒരു സർചാർജ് ഈടാക്കുകയും ഉപഭോക്താക്കൾ കൂടുതൽ പണം നൽകേണ്ടിവരികയും ചെയ്യുന്നു. ഈ സർചാർജാണ് രാജസ്ഥാനിൽ ‘ഗോ സെസ്’ എന്ന് അറിയപ്പെടുന്നത്.
നേരത്തെ രാജെയുടെ ഭരണകാലത്ത് സർചാർജ് 10% ആയിരുന്നു. ഗോശാലകളെ പിന്തുണയ്ക്കാനും ഗോ സംരക്ഷണം പ്രോത്സാഹിപ്പിക്കാനുമായി അന്നത്തെ മുഖ്യമന്ത്രി 2018-ൽ ഇത് മദ്യത്തിലേക്ക് വ്യാപിപ്പിച്ചു. തുടർന്ന് വന്ന അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരും ഈ സെസ് തുടർന്നു. ഗോക്കൾക്കുള്ള ഗ്രാന്റുകൾക്കും സബ്സിഡികൾക്കുമായി രാജസ്ഥാൻ സർക്കാർ ₹2000 കോടിയിലധികം ചെലവഴിക്കുന്നുണ്ട്, ഇതിൽ ₹600 കോടിയിലധികം ഗോശാലകളെ പിന്തുണയ്ക്കുന്നതിനായി നൽകുന്നു. എന്നാൽ, ഗോ സംരക്ഷണത്തിനായുള്ള മുഴുവൻ ഫണ്ടും ഗോ സെസ് വഴി ലഭിക്കുന്നില്ലെന്നും, അതിന് സർക്കാർ ഗ്രാന്റുകളും വകയിരുത്തലുകളും ആവശ്യമാണെന്നും ധനമന്ത്രാലയ വൃത്തങ്ങൾ പറയുന്നു.




