ജ്യോതി മൽഹോത്രയുടെ അറസ്റ്റിനു ശേഷം പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ പഞ്ചാബ് സ്വദേശിയായ മറ്റൊരു യുട്യൂബർ പിടിയിൽ. ‘ജാന്‍മഹല്‍ വിഡിയോ’ എന്ന യുട്യൂബ് ചാനൽ നടത്തുന്ന ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌പെഷല്‍ ഓപ്പറേഷന്‍ സെല്‍ ഉദ്യോഗസ്ഥരാണ് ജസ്ബീര്‍ സിങ്ങിനെ പഞ്ചാബിലെ രൂപ്‌നഗറില്‍നിന്ന് പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ ജസ്‌ബീറിനെ മൂന്നു ദിവസം പോലീസ് കസ്‌റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തു. ജസ്‌ബീറുമായി ബന്ധമുള്ള ചാരവൃത്തി ശൃംഖലയ്‌ക്ക് ഭീകരപിന്തുണയുണ്ടെന്നും ഇയാള്‍ മൂന്നു തവണ പാകിസ്‌താനിലേക്കു യാത്ര ചെയ്‌തതായും പഞ്ചാബ് പോലീസ് വ്യക്‌തമാക്കി. ഷാക്കിര്‍ അഥവാ ജട്ട് രണ്‍ധാവ എന്നറിയപ്പെടുന്ന പാക് രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥനുമായി ജസ്‌ബീര്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഡല്‍ഹിയില്‍ നടന്ന പാകിസ്‌താന്‍ ദേശീയദിന പരിപാടിയില്‍ ജസ്‌ബീര്‍ സിങ് പങ്കെടുത്തതായും പാക് സൈനിക ഉദ്യോഗസ്‌ഥരുമായും വ്‌ളോഗര്‍മാരുമായും കൂടിക്കാഴ്‌ച നടത്തിയതായും പഞ്ചാബ് ഡി.ജി.പി. ഗൗരവ് യാദവ് പറഞ്ഞു. ജ്യോതി മല്‍ഹോത്രയും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്‌ഥനായിരുന്ന അഹ്‌സാനുര്‍ റഹീം എന്ന ഡാനിഷുമായി ജസ്‌ബീര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 2020, 2021, 2024 എന്നീ വര്‍ഷങ്ങളില്‍ മൂന്നു തവണ ജസ്‌ബീര്‍ പാകിസ്‌താന്‍ സന്ദര്‍ശിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍ ഒന്നിലധികം പാകിസ്‌താന്‍ നമ്പരുകള്‍ ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്‌തമാകുമെന്നും ഡി.ജി.പി. പറഞ്ഞു.
ജ്യോതി മല്‍ഹോത്രയെ അറസ്‌റ്റ് ചെയ്‌തതിനു പിന്നാലെ പാക് ഇന്റലിജന്‍സ് ഉദ്യോഗസ്‌ഥരുമായി നടത്തിയ ആശയവിനിമയത്തിന്റെ എല്ലാ തെളിവുകളും മായ്‌ക്കാന്‍ ജസ്‌ബീര്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മൊഹാലിയിലെ സ്‌റ്റേറ്റ് സ്‌പെഷല്‍ ഓപ്പറേഷന്‍ സെല്ലാണ് ജസ്‌ബീര്‍ സിങ്ങിനെതിരേ കേസെടുത്ത് അന്വേഷണം നടത്തുന്നത്. അതേസമയം, പാകിസ്‌താന്‍ സന്ദര്‍ശനവേളയില്‍ അവിടത്തെ സുരക്ഷാ ഉദ്യോഗസ്‌ഥരെ പുകഴ്‌ത്തുന്ന ജസ്‌ബീര്‍ സിങ്ങിന്റെ പഴയ വീഡിയോ പുറത്തുവന്നു. ജസ്‌ബീറിന് പാകിസ്‌താന്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും ഉന്നതതല സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ അകമ്പടിയോടെയായിരുന്നു സഞ്ചാരം. സാധാരണ വ്‌ളോഗര്‍മാര്‍ക്കൊന്നും ഇതു ലഭിക്കാറില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ചാരവൃത്തിയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്‌്റ്റിലായ ജ്യോതി മല്‍ഹോത്രയ്‌ക്കും സമാന സുരക്ഷയാണ് പാകിസ്‌താനില്‍ ലഭിച്ചത്.