Health

അബോര്‍ഷന്‍ ചെയ്താല്‍ പിന്നെയുണ്ടാകുന്ന കുട്ടികള്‍ക്ക് പ്രശ്‌നമുണ്ടാകുമോ? ചൈനയില്‍ വന്‍ ചര്‍ച്ചയാകുന്ന വാദങ്ങള്‍

സ്ത്രീകളുടെ തുല്യാവകാശത്തെ ചോദ്യം ചെയ്ത് ഗര്‍ഭച്ഛിദ്രത്തിന് എതിരായ മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ചൈനയിലെ ഒരു ആശുപത്രി നേരിട്ടത് രൂക്ഷ വിമര്‍ശനം. ‘പ്രസവം നിര്‍ത്തുന്ന സ്ത്രീകള്‍ കുടുംബത്തിന്റെ ഭാവി ഇല്ലാതാക്കുന്നു’, ‘ഗര്‍ഭച്ഛിദ്രം പുരുഷന്റെ കുടുംബത്തിന്റെ ചൈതന്യത്തെ ദോഷകരമായി ബാധിക്കും’, ”ഒരു തവണ ഗര്‍ഭച്ഛിദ്രം നടത്തിയ അമ്മമാര്‍ക്ക് പിന്നീട് ആരോഗ്യ പ്രശ്നങ്ങളുടെ കുട്ടികളുണ്ടാകാന്‍ സാധ്യതയുണ്ട്.” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്.

തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഹെയുവാനിലെ ഹെയുവാന്‍ യൂഹാവോ ഹോസ്പിറ്റലിലാണ് ഈ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ആശുപത്രിയുടെ വെയ്റ്റിംഗ് ഏരിയയില്‍ പൊതുജനക്ഷേമ പ്രദര്‍ശനത്തിന്റെ ഭാഗമായി ഗര്‍ഭച്ഛിദ്ര വിരുദ്ധ പ്രമോഷണല്‍ ബോര്‍ഡുകള്‍. ജനുവരി 1 ന് ഇതിന്റെ ഫോട്ടോയെടുത്ത് ഒരാള്‍ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമില്‍ ഇട്ടതോടെയാണ് സംഭവം കയറി കത്തിയത്.

” പരമപ്രധാനം സന്താനയോഗമാണ്. എല്ലാ അനാരോഗ്യകരമായ പ്രവൃത്തികളിലും ഏറ്റവും മോശമായത് ലൈംഗിക ദുഷ്പ്രവൃത്തിയും” എന്നാണ് ആദ്യത്തെ ബോര്‍ഡില്‍ പറയുന്നത്. സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന്റെയും ഗര്‍ഭം അലസലിന്റെയും അപകടങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതാണ് അടുത്ത ബോര്‍ഡ്. അതില്‍ ഗര്‍ഭഛിദ്രം ചെയ്യുന്ന സ്ത്രീകള്‍ക്ക് വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും എന്‍ഡോമെട്രിറ്റിസ്, വന്ധ്യത തുടങ്ങിയ ശാരീരിക പോരായ്മകളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.

ഗര്‍ഭച്ഛിദ്രം പുരുഷന്റെ കുടുംബത്തിന്റെ ചൈതന്യം ഇല്ലാതാക്കും. ഗര്‍ഭച്ഛിദ്രം നടത്തിയ അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ദേഷ്യത്തിന് വിധേയരും, മാതാപിതാക്കളോട് അനാദരവുള്ളവരും, ഭാരക്കുറവുള്ളവരും, കുറഞ്ഞ ഐക്യു ഉള്ളവരും, ദുര്‍ബലമായ ആരോഗ്യമുള്ളവരുമായിരിക്കും. ഇങ്ങിനെയുള്ള എഴുത്തുകള്‍ക്ക് പുറമേ പെണ്‍കുട്ടികളെ മോശസ്വഭാവമുള്ളവരും ആണ്‍കുട്ടികളെ നല്ല സ്വഭാവമുള്ളവരുമായി ചിത്രീകരിക്കുന്ന ഡിസ്പ്‌ളേ ബോര്‍ഡുകളും വെച്ചിട്ടുണ്ട്.

ചുവപ്പുനിറത്തില്‍ എഴുതിയിട്ടുള്ള പ്രസ്താവനകള്‍ പൊതുജനങ്ങളെ ഞെട്ടിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പലരും സാമൂഹ്യമാധ്യമങ്ങളില്‍ കമന്റുകളുമായി എത്തി. യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത വാദങ്ങളാണ് ഇവ എന്നാണ് ആക്ഷേപം. അതേസമയം സംഗതി വിവാദമായതോടെ കൈകഴുകി ആശുപത്രി രംഗത്ത് വന്നിട്ടുണ്ട്. ബോര്‍ഡ് തങ്ങളുടേതല്ലെന്നും ബോര്‍ഡുകള്‍ ഒരു ബാഹ്യ ജനക്ഷേമ കാമ്പയിന്റെ ഭാഗമാണെന്നും ഇതിനകം നീക്കം ചെയ്തിട്ടുണ്ടെന്നും ആശുപത്രി പറഞ്ഞു.

അതേസമയം ചൈനയിലെ ഗര്‍ഭഛിദ്രത്തിന്റെ ഭീതിജനകമായ സ്ഥിതിവിവരക്കണക്കുകളാണ് ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നത്. 2023 ലെ കണക്കനുസരിച്ച്, രാജ്യത്ത് ഒമ്പത് ദശലക്ഷം ഗര്‍ഭഛിദ്രങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് മൊത്തം ജനനങ്ങളുടെ 9.02 ദശലക്ഷത്തിന് തുല്യമാണ്. 50 ശതമാനത്തിലധികം ഗര്‍ഭഛിദ്രങ്ങളും 15-നും 24-നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകളായിരുന്നു.