Healthy Food

ലോകത്തിൽ ആകെ 10 പേർക്ക് മാത്രമേ ഇത് ഉണ്ടാക്കാൻ അറിയൂ; കഴിക്കാൻ ഭാഗ്യം വേണം, ‘ദൈവത്തിന്റെ നൂലുകള്‍’

പാസ്ത ലോകമെമ്പാടും പ്രീതി ആര്‍ജിച്ച ഒരു ഭക്ഷണമാണ്.നമ്മുടെ നാട്ടില്‍ സ്പഗറ്റി, പെന്നെ ഫ്യൂസില്ലി എന്നിങ്ങനെ പല തരത്തിലുള്ള പാസ്തകള്‍ ലഭിക്കാറുണ്ട്. തുണി നെയ്‌തെടുത്തത് പോലെ നെയ്‌തെടുക്കുന്ന ഫിലിന്‍ഡ്യൂ എന്നയിനം പാസ്തയെക്കുറിച്ച് അറിയാമോ?

മെഡിറ്ററേനിയന്‍ കടലില്‍ സ്ഥിതിചെയ്യുന്ന ഇറ്റാലിയന്‍ ദ്വീപായ സാര്‍ഡാനിയയിലെ ബാര്‍ബാഗിയ മേഖലയില്‍ നിന്നുള്ള ഒരു തരം പാസ്തയാണ് ഇത്. ഇതിന്റെ അര്‍ത്ഥം തന്നെ ദൈവത്തിന്റെ നൂലുകള്‍ എന്നാണ്. ശരിക്കും ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞവര്‍ക്ക് മാത്രമാണ് ഇത് കൃത്യമായി ഉണ്ടാക്കാനായി സാധിക്കുക.

ഇത് നിര്‍മ്മിക്കുന്നതാവട്ടെ റവ മാവ് വളരെ നേര്‍ത്ത നൂലുകളാക്കി വലിച്ച് മടക്കിയാണ്. കുഴച്ച ശേഷം ഫണ്ടു എന്ന ട്രേയില്‍ 3 പാളികളായി അടുക്കി ഉണക്കി തുണി പോലെ ഷീറ്റുകള്‍ രൂപപ്പെടുന്നു. ഉണങ്ങിയ ഷീറ്റുകള്‍ പിന്നീട് കഷണങ്ങളാക്കി മട്ടണ്‍ സൂപ്പില്‍ പെക്കോറിനോ സാര്‍ഡോ ചീസിനൊപ്പം വിളമ്പുന്നു. പെക്കോറിനോ സാര്‍ഡോ സാര്‍ഡ ആട്ടിന്‍പാലില്‍ നിന്ന് നിര്‍മ്മിച്ച ചീസാണ്.

കൈകൊണ്ട് കുഴച്ചാണ് ഈ പാസ്ത തയ്യാറാക്കുന്നത് . വെറും 3 ചേരുവകള്‍ കൊണ്ടാണ് മാവ് ഉണ്ടാക്കുന്നത്. ഗോതമ്പ് , റവ, വെള്ളം, ഉപ്പ് എന്നിവയാണ് ചേരുവകകള്‍. ഈ പാസ്ത ഉണ്ടാക്കാനായി ശ്രമിച്ച സെലിബ്രിറ്റി ഷെഫ് ജാമി ഒലിവര്‍, താന്‍ ഫിലിന്‍ഡ്യൂ പാസ്ത ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതായി സമ്മതിച്ചിരുന്നു.

ഈ പാസ്ത നിര്‍മ്മിക്കാനായി ഒരുപാട് സമയം എടുക്കും.300 വര്‍ഷമായി ഒരു സാര്‍ഡിനിയന്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് മാത്രമേ ഇത് എങ്ങനെ ഉണ്ടാക്കണമെന്ന് അറിയൂ. ഈ പാസ്ത ഉണ്ടാക്കാനായി അറിയുന്ന 10 ല്‍ താഴെ സ്ത്രീകള്‍ മാത്രമാണുള്ളത്. ഇപ്പോള്‍ ഈ പാസ്ത ഉണ്ടാക്കുന്നത് 62 കാരിയായ പാവോള അബ്രൈനിയാണ്. ഒപ്പം അവരുടെ കുടുംബത്തിലെ മറ്റ് സ്ത്രീകളും സഹായിക്കുന്നു. ഈ കുടുംബത്തിലെ സ്ത്രീകള്‍ തലമുറകളായി ഈ പാസ്ത നിര്‍മ്മിക്കാനുള്ള വിദ്യ കൈമാറുന്നു. വേറെ ഒരിടത്തും ഈ പാസ്തയില്ല. വംശനാശഭീഷണി നേരിടുന്ന പൈതൃക ഭക്ഷണത്തിന്റെ രാജ്യന്തര കാറ്റലോഗായ ആര്‍ക്ക് ഓഫ് ടേസ്റ്റില്‍ ഇത് ഇടം നേടിയട്ടുണ്ട്.

കഴിഞ്ഞ 200 വര്‍ഷക്കാലമായി സാന്‍ ഫ്രാന്‍സെസ്‌കോയുടെ പെരുന്നാളിനായി ന്യൂറോയില്‍ നിന്ന് ലുല ഗ്രാമത്തിലേക്ക് കാല്‍നടയായോ കുതിരപ്പുറത്തോ 33 കിലോ മീറ്റര്‍ തീര്‍ത്ഥാടനം പൂര്‍ത്തീകരിക്കുന്ന വിശ്വാസീകള്‍ക്ക് മാത്രമാണ് ഈ പുണ്യ വിഭവം വിളമ്പുന്നത്. ഫിലിന്‍ഡ്യൂ ഇല്ലെങ്കില്‍ സാന്‍ ഫ്രാന്‍സെസ്‌കോയുടെ പെരുന്നാൾ ആഘോഷവുമില്ലെന്നാണ് പറയപ്പെടുന്നത്. കുറച്ച് വര്‍ഷങ്ങളായി ഈ വിഭവം വേരറ്റ് പോകാതിരിക്കാനായി ഇറ്റലിയിലെ പ്രമുഖ ഭക്ഷണ മാസിക ശ്രമിച്ചുവരുന്നു.